ഒരു ജീവിതത്തിൽ എത്ര മഴ നാം കാണും ? കാണുന്ന മഴയിൽ എത്ര വർണ്ണം കാണും ?
കാട്ടിലും കടലിലും മരുഭൂമി തൻ മാറിലും
പെയ്തൊഴിയും മഴ എന്തു ചൊല്ലും ?
എന്റെ ബാല്യത്തിന്റെ ജാലകപ്പഴുതിലൂ-
ടാദ്യമായ് ഞാൻ കണ്ട പേടി മഴ
പിന്നെയെൻ കൗമാര രാത്രിയിൽ പ്രണയമായ്
സ്വപ്നമായ് എന്നെ പുണർന്നൂ മഴ.
പ്രണയത്തിനപ്പുറം ജീവിതപ്പാതയിൽ
പല തവണ വന്നു പോയ് ശല്യം, മഴ
ഈ മഴകളെല്ലാം ഞാൻ കണ്ടതേയുള്ളൂ
അറിഞ്ഞിരുന്നില്ലതിൻ സത്യസ്വത്വം.
അച്ഛനെ കൈവിട്ട കുട്ടിയായ് മാറിയ
രാത്രിയിൽ പെയ്തെന്റെ മിഴിയിൽ മഴ
എൻ വർത്തമാനവും ഭാവിയും ഞാൻ തന്നെ
എന്നു ചൊല്ലിത്തന്ന കണ്ണീർമഴ.
പിന്നെന്റെ ജീവിതപ്പാതയിൽ വന്നെത്തി
സിരകളിൽ ലഹരിതൻ നുരയും മഴ
അല്പ സുഖത്തിനായ് ആസക്തിയേറുന്നു മുൻപിൽ പകപൂണ്ട മനസിൻമഴ.
പകതീർത്തു പ്രാണൻ പറിക്കുന്ന നേരത്തു
കൈകളിൽ മഴ പോലെ പാപക്കറ.
തീരാത്ത മഴയിലെൻ ദേഹം നനയുന്നു
ദേഹിയിൽ പടരുന്നു ചെന്തീമഴ.
എന്നു വന്നെത്തുമെൻ നെഞ്ചിൽ പുകയുന്ന
താപം ശമിപ്പിക്കും മുക്തിമഴ...
ഞാൻ കാത്തിരിക്കുന്നു മോക്ഷമഴ ...

No comments:
Post a Comment