Sunday, August 8, 2021

നീല നിറമുള്ള പാമ്പുകൾ


പതിനഞ്ച് - ഇരുപത് കൊല്ലം മുമ്പു വരെ ഇരുപ്പൂ കൃഷി നടന്നിരുന്ന പൂച്ചവാലുങ്കൽ പാടത്ത് ഇപ്പോൾ സൂര്യകാന്തിയും ചോളവും നിറഞ്ഞു നിറം പകരുന്നു. തരിശുകിടന്ന പാടത്ത് രണ്ടു വർഷം മുമ്പാണ് പ്രസിഡന്റ് കുറുപ്പുചേട്ടനും കുറെ പിള്ളേരും പെണ്ണുങ്ങളും കൂടി കൃഷി തുടങ്ങിയത്. മഞ്ഞക്കടലിന്റെ അതിരു പോലെ അങ്ങു വടക്കു മാറി തീരദേശ പാതയിൽ ആലപ്പുഴയിൽ നിന്നും തുടങ്ങി ചങ്ങനാശേരി - കറുകച്ചാൽ വഴി മലയോര ഹൈവേയിലേക്കുള്ള പുതിയ റോഡ്. ആ റോഡ് വന്നപ്പോഴേക്കും മുത്തശ്ശിക്കഥകളിൽ നിറഞ്ഞു നിന്നിരുന്ന ഉമിക്കുന്നു മലയും മലയിലെ നീലക്കൊടുവേലി വളരുന്ന കിണറും ഇല്ലാതെയായി. കൊറോണയുടെ വാർഷിക തരംഗങ്ങളും പിള്ളേരുടെ പഠിത്തവും കാരണം വർഷം നാലായി നാട്ടിലേക്ക് വന്നിട്ട്. ഇനി ഒരു മടക്കമില്ല. അമ്മുവും നന്ദുവും ഇനി നാട്ടിലാണ് പഠിക്കുക. ഡ്രൈവിങ്ങിൽ മുഴുകിയിരിക്കുന്ന അബിയെ ഒന്നു കൂടി നോക്കിയിട്ട് സീറ്റിലേക്കു ചാഞ്ഞ്. "പത്തു പന്ത്രണ്ടു കൊല്ലം കൊണ്ട് നാടിനു വന്ന ഒരു വ്യത്യാസമേ..." എന്നു മനസിൽ പറഞ്ഞു കൊണ്ട് കണ്ണടച്ചു. പതിനഞ്ചു മിനിറ്റു കൂടി മതി വീട്ടിലെത്താൻ. എങ്കിലും ...

പിള്ളേരുടെ ഒപ്പം ജ്യോതിയെയും നേരത്തെ വിട്ടതു നന്നായി. ബാക്കി കിടന്ന സാധനങ്ങളും പാക്ക് ചെയ്തു ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കാൻ ഒരു മാസത്തിലധികം വേണ്ടി വന്നു. അപ്പോഴേക്കും പിള്ളേരുടെ അഡ്മിഷൻ അവള് ശരിയാക്കി.  പ്രവാസത്തിനു ശേഷം നാട്ടിലെത്തിയുള്ള ജീവിതം ഒരർത്ഥത്തിൽ പുനർജന്മമാണ്. ഓരോന്നോരോന്നായി ആദ്യം മുതൽ തുടങ്ങണം. കുളിയും അത്താഴവും കഴിഞ്ഞ് വാട്സ് അപ്പും നോക്കിയിരുന്നപ്പോഴാണ് മക്കളുടെ കുശലാന്വേഷണം. വന്ന വഴി കണ്ട കാര്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നതു കേട്ട് ജ്യോതിയും അടുത്തു വന്നിരുന്നു. ഉമിക്കുന്നു മലയുടെ കഥ പറഞ്ഞു തുടങ്ങിയപ്പോൾ ജ്യോതി പോയിക്കിടന്നു. അവളുടെ വീടിനടുത്തുള്ള ഉമിക്കുന്നു മലയുടെ എന്തു കഥയാണ് അവൾക്ക് അറിയാത്തതായുള്ളത്? ഒരു ചെറിയ ഇടവേള വന്നപ്പോൾ പിള്ളേരുടെ സ്നേഹ പ്രകടനം കുറച്ചു പരുക്കനായി. ഒന്നൊതുക്കാനായി ഉമിക്കുന്നു മലയുടെ കഥ ഞാൻ പറഞ്ഞു തുടങ്ങി. ഏതാണ്ട് നാല്പതു കൊല്ലം മുമ്പ് എന്റെ അമ്മൂമ്മ പറഞ്ഞ കഥ.


                                                                       ഉമിക്കുന്നു മലയുടെ മുകളിൽ ആണത്രേ വനവാസകാലത്ത് അർജ്ജുനൻ ഒരു കിണർ കുത്തിയത്. ആയിരം അരഞ്ഞാണങ്ങളുളള ആ കിണറിന്റെ അടിയിൽ നീലക്കൊടുവേലിയും ഉണ്ടത്രേ. നീലക്കൊടുവേലിയുടെ കീഴിലുള്ളത് എന്തായാലും അത് ഇരട്ടിക്കും. അതിലെ വറ്റാത്ത ഉറവ ഉള്ളതുകൊണ്ടാണ് ആ മലയുടെ ചുവട്ടിൽ നിന്നും തുടങ്ങി കുന്നന്താനം പഞ്ചായത്ത് മുഴുവൻ പരന്നുകിടക്കുന്ന പാടത്ത് വെള്ളം വറ്റി തരിശാകാത്തത്. ആ നീലക്കൊടുവേലി കൈക്കലാക്കി സ്വന്തം പണപ്പെട്ടിയിൽ വെക്കാൻ ആഗ്രഹിക്കാത്ത ഒരാളുപോലും ഇല്ല. " അച്ഛൻ വെറുതെ പറയുന്നതാ. അങ്ങനെ ഒരു ബ്ലൂ സാധനം ഉണ്ടെങ്കി അത് അച്ഛന്റെ കൈയ്യിൽ കാണുമല്ലോ. " നന്ദുവാണ്. അവന്റെ അച്ഛന് കഴിയാത്ത ഒന്നുമില്ലെന്നാണ് അവന്റെ വിശ്വാസം. പന്ത്രണ്ടു വയസു വരെ എല്ലാ ആമ്പിള്ളേർക്കും ഹീറോ   അച്ഛനാണല്ലോ. അവർ ഉഴപ്പാതിരിക്കാൻ ഞാൻ കഥ തുടർന്നു. നമ്മൾ തിരുവനന്തപുരത്തു കണ്ട രാജാകേശവദാസും കൊട്ടാരവും കോന്നിയിലെ ആനക്കൂടും ഒക്കെ അവിടെ ഉണ്ടെന്ന് എന്നോടു പറഞ്ഞ അമ്മൂമ്മ തന്നെയാ കിണറിനടിയിൽ നീലക്കൊടുവേലി ഉണ്ടെന്നും പറഞ്ഞത്. അതുകൊണ്ട് അതും ഉള്ളതു തന്നെ. പക്ഷേ അത് അത്ര എളുപ്പം എടുക്കാൻ കഴിയില്ല. അമ്മൂമ്മക്ക് അറിയാത്തതായി ഒന്നുമില്ല. പ്രവർത്ത്യാരെ വരെ വരച്ചവരയിൽ നിർത്തിയ ആളാ അമ്മൂമ്മ . അറിയാമോ? ആരാ പ്രവർത്താര് എന്ന ചോദ്യം വരുന്നതിനു മുമ്പ് ഞാൻ വെള്ളം കുടിക്കാൻ എന്ന പോലെ അടുക്കള വരെ ചെന്നു കുറെ നേരം നിന്നു.


വഴക്കിൽ കിടന്ന വസ്തു ഭാഗം ചെയ്യാനാണ് പാർവത്യാരും കഥകളി നടൻ കൂടിയായ ഹരിപ്പാട് രാമകൃഷ്ണനും ഉൾപ്പടെ ഒരു സംഘം ഉദ്യോഗസ്ഥർ പള്ളിപ്പാട്ടെ അമ്മുക്കുട്ടിയമ്മയുടെ വീട്ടിലെത്തിയത്. അമ്മയുടെ മരണ ശേഷം മൂന്ന് ആങ്ങളമാരെയും വളർത്തിയ അമ്മുക്കുട്ടിയമ്മക്ക് അത്യാവശ്യം നിയമപരിജ്ഞാനവും നല്ല തന്റേടവും ഉണ്ടായിരുന്നു. അളവിൽ കുറവു കണ്ട് ഇത്ര സെന്റു കൂടി തനിക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞ അമ്മുക്കുട്ടിയമ്മയോട് നീ സെന്റു കുപ്പിലേ പെടുക്കുവൊള്ളോന്ന് പാർവത്യാര് ചോദിച്ചു പോലും. ദിവാൻ പേഷ്കാരായാലും പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറണമെന്ന് നിർബന്ധമുള്ള അമ്മുക്കുട്ടിയമ്മ ഞാനിന്നു സെന്റു കുപ്പിലേ പെടുക്കുന്നൊള്ളൂ എന്നു പറഞ്ഞ് അടിച്ചുറപ്പിച്ച കുറ്റിയിൽ നിന്ന് അളവു പിടിച്ചു ഭാഗം നടത്തിയതിനു ശേഷമാണ് ആ ഉദ്യോഗസ്ഥ സംഘത്തിന് തിരിച്ചു പോകാൻ കഴിഞ്ഞത്. ആ അമ്മൂമ്മയെ കുറിച്ച് ഓർത്തുകൊണ്ടാണ് തിരികെ കട്ടിലിൽ വന്ന് ഇരുന്നത്. നന്ദു ഉറങ്ങിയിരിക്കുന്നു. അമ്മു എന്റെ അമ്മയുടെ അടുത്തു പോയി കിടന്നു. നന്ദുവിന്റെ അടുത്ത ചോദ്യം എന്റെ മനസിൽ  വന്നു.  "അച്ഛാ , അതെങ്ങനാ എടുക്കുന്നേ ആ ബ്ലൂ സാധനം " ? 

വണ്ടി ഗുണ്ടൽപേട്ടയിൽ നിന്നും മുന്നോട്ട് കുറേ ദൂരം ഓടി. കണ്ണെത്താത്ത ദൂരത്തിൽ ചോളവും സൂര്യകാന്തിപ്പാടങ്ങളും. അസ്തമിക്കുന്ന സൂര്യന്റെ കലാവിരുതു കൂടി ആയപ്പോൾ നല്ല ഒരു ഫ്രെയിം. തണുത്ത കാറ്റും വീശുന്നു. അബി വണ്ടി നിർത്തി. ഞങ്ങൾ പുറത്തിറങ്ങി. അടുത്തു കണ്ട ചെറിയ പുല്ലുമേഞ്ഞുതകരമടിച്ച കടയിൽ നിന്ന് ഏതോ ഒരു കന്നഡ പാട്ട് . മിക്ചറുകളുടെയും കൊണ്ടാട്ടങ്ങളുടെയും മാലകൾക്കു പിറകിൽ നിന്ന് ചൂടു ചായയുടെയും ബജിയുടെയും മണം. ഞങ്ങൾ ചായ കുടിച്ചു. ഒരു ബോട്ടിൽ വെള്ളം വാങ്ങി. ചോളപ്പാടങ്ങളുടെയും സൂര്യകാന്തികളുടെയും ഇടയിൽ നിന്ന് കുറച്ചു ഫോട്ടോ എടുത്തു. ഉടനെ വന്നേക്കാമെന്നു പറഞ്ഞ് അബിയെ വിട്ടിട്ട് അവിടെ പണി ചെയ്യുന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും വിളവെടുപ്പു കഴിഞ്ഞ പാടത്ത് മേയുന്ന ആടുകളുടെയും ഒക്കെ ഫോട്ടോ എടുത്തെടുത്ത് നടന്നു. എടുത്ത ചിത്രങ്ങൾ കണ്ടു കണ്ട് പതിയെ ആ വഴി മുന്നോട്ടു നടന്നു. ദാഹം തോന്നിയപ്പോഴാണ് വെള്ളക്കുപ്പി അബിയുടെ കൈയ്യിൽ ആണല്ലോ എന്ന് ഓർത്തത്. ക്യാമറയുടെ ഡിസ്പ്ലേയിൽ  നിന്നും മുഖമുയർത്തി.


                               നടന്നു നടന്ന് എവിടെയോ എത്തിയിരിക്കുന്നു. അബിയും വണ്ടിയും പാടങ്ങളും ഒക്കെ കടന്ന് ഞാനിതെവിടെയാണ്? വല്ലാതെ ദാഹിക്കുന്നുമുണ്ട്. ചുറ്റും നോക്കി. ആശ്വാസമായി. ഒരു കിണർ. മരത്തിന്റെ കപ്പിയും ഒരറ്റത്ത് കവുങ്ങിൻപാള കെട്ടിയ കയറും ഉണ്ട്. പാടത്തെ പണിക്കാരും ആടിനെ മേയ്ക്കാൻ വരുന്നവരും വെള്ളമെടുക്കുന്ന കിണറാണെന്നു തോന്നുന്നു. ഏതായാലും കുറച്ചു വെള്ളം കുടിച്ചിട്ട് ചോളപ്പാടം തിരയാം. കയറെടുത്ത് കപ്പിയിൽ കൊരുത്ത് കിണറ്റിലേക്ക് ഇറക്കി. അല്പം നീളക്കുറവുണ്ട് കയറിന്. ഓഹോ... അപ്പോൾ അതുകൊണ്ടാണ് കയർ കപ്പിയിൽ നിന്ന് ഊരി വെച്ചിരുന്നത്. ശരി. ഞാനും അങ്ങനെ തന്നെ ചെയ്തു കളയാം. കയർ കപ്പിയിൽ നിന്നും ഊരി. ആൾമറയുണ്ട്. അതിലേക്കു കമിഴ്ന്നു കിടന്ന് കയറിട്ടു നോക്കി. പാളകൃത്യം വെള്ളത്തിന്റെ ഉപരിതലത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് നിൽക്കുന്നത്. തുടിച്ചു കോരണമെങ്കിൽ ഇനിയും അല്പം നീളംകൂടി വേണം. ദാഹം സഹിക്കാൻ കഴിയുന്നില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ കിണറിന് അരഞ്ഞാണമുണ്ട്. അതിലേക്കിറങ്ങിയാൽ പണി നടക്കും. ഇറങ്ങുക തന്നെ. കയർ കടിച്ചു പിടിച്ച് കൈ കൊണ്ട് ആൾമറയിൽ പിടിച്ച് താഴേക്കിറങ്ങാം. ഒരു വശത്തു വളർന്ന നിക്കുന്ന വേരിൽ മുറുകെ പിടിക്കാം. അതിൽ പിടിച്ചു കൊണ്ട്  പാള നിറയ്ക്കാം..എന്നിട്ട് പഴയതു പോലെ കയർ കടിച്ചു പിടിച്ച് ആൾമറയിൽ  പിടിച്ചു കയറി പുറത്തുകടക്കാം. തീരുമാനിച്ചാൽ പിന്നെ മുന്നോട്ടു തന്നെ. താഴേക്കിറങ്ങി. ഒരു ദീർഘശ്വാസം എടുക്കാനുള്ള തത്രപ്പാടിനിടെ പണി പാളി. പാളയും കയറും കിണറ്റിലേക്കു വീണു. ഇനിയെന്താ ഒരു വഴി? താഴേക്ക് വേരുകൾ ഉണ്ട്. എല്ലാം നല്ല ഉറപ്പുള്ള വേരുകൾ. അവയിൽ പിടിച്ച് താഴേക്കിറങ്ങാം. വെള്ളം കുടിക്കാനുള്ള വാശി ദാഹത്തെ മറി കടന്നു. കിണറ്റിൽ ചാടിയാലും വേണ്ടില്ല വെള്ളം കുടിച്ചിട്ടു തന്നെ കാര്യം. നിലാവ് തെളിഞ്ഞിരിക്കുന്നു. കിണറിന് അടി വരെ കാണാം. പണ്ട് കഴുക്കോലെത്താത്ത പാറക്കടവിൽ  തലകുത്തിമറിഞ്ഞിട്ടുള്ള നമ്മക്കിത് നിസ്സാരം. താഴെ വരെ വേരുകൾ നീണ്ടു നിൽപ്പുണ്ട് പിടിച്ചു കയറാനും ബുദ്ധിമുട്ട് ഉണ്ടാകില്ല.   താഴേക്ക് എടുത്തു ചാടി. 


                                       അരിച്ചിറങ്ങുന നിലാവിൽ നിന്ന് അമൃത് സ്വന്തമാക്കുന്ന ചെടിയാണ് നീലക്കൊടുവേലി. അമൃത് കിട്ടുന്ന സമയം അത് ഇന്ദ്രനീലക്കല്ലു പോലെ തിളങ്ങും. ദേവേന്ദ്രൻ വൃത്രാസുരനെ കൊന്നപ്പോൾ ഭൂമിയിൽ വീണ ശരീരഭാഗങ്ങളാണത്രേ രത്നങ്ങളായത്. അമ്മൂമ്മ പറഞ്ഞതാണ്. താഴേക്കു നോക്കുമ്പോൾ വെള്ളം ഓളം വെട്ടുന്നു.. കാതിനരികിൽ അമ്മൂമ്മ കഥ പറയുന്നു. നീലക്കൊടുവേലി എടുക്കാൻ ഉപ്പനു മാത്രമേ കഴിയൂ. ഉപ്പന്റെ കൂട് കണ്ടുപിടിച്ച് അതിൽ നിന്ന് ഉപ്പന്റെ മുട്ട എടുക്കണം. സൂര്യനുദിക്കുന്നതിനു മുമ്പു വേണം മുട്ട എടുക്കാൻ.എന്നിട്ടത് പുഴുങ്ങി സൂര്യ പ്രകാശം കാണിക്കാതെ സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് ഉപ്പന്റെ കൂട്ടിൽ തിരിച്ചു വെക്കണം. മുട്ട വിരിയാതാകുമ്പോൾ നിലാവത്ത് ഉപ്പൻ ഉമിക്കുന്നു മലയിലെ കിണറ്റിൽ പറന്നിറങ്ങും. അതിന്റെ അരഞ്ഞാണങ്ങളിലെ വേരുകളിൽ പിടിച്ചിറങ്ങുന്നവർക്ക് നീലക്കൊടുവേലി കൈയ്യിൽ ഇല്ലാതെ തിരികെ കയറാൻ കഴിയില്ല. പിടിച്ചിറങ്ങിയ വേരുകളിൽ പിണഞ്ഞു കിടക്കുന്ന നീലനിറമുള്ള പാമ്പുകൾ നീലക്കൊടുവേലി കൈയ്യിലുള്ള വരെ ഒന്നും ചെയ്യില്ല. പിടിച്ചിറങ്ങുന്നവർക്ക് പക്ഷേ ഇറങ്ങുന്നതിന് അനുസരിച്ച് കിണറിന്റെ ആഴം കൂടി കൂടി വരും. നീലക്കൊടുവേലിയുള്ള കിണറിന്റെ ആഴം ഇരട്ടിയാകും. ഉപ്പൻ അരഞ്ഞാണങ്ങളിൽ തൊടാതെ പറന്നാണ് ഇറങ്ങുക. അങ്ങനെ പറന്നിറങ്ങി സമ്പാദിക്കുന്ന നീലക്കൊടുവേലി കൊണ്ട് രാത്രി മുഴുവൻ വീശിവീശി ആ പുഴുങ്ങിയ മുട്ടയും വിരിയിക്കും. ആ രാത്രി വെളുക്കുന്നതിനു മുമ്പ് ഉപ്പന്റെ കൂട്ടിൽ നിന്ന് കൊടുവേലി സ്വന്തമാക്കിക്കൊള്ളണം. അമ്മൂമ്മ കഥ നിർത്തി. താഴേക്ക് എത്തുന്നില്ല. വിയർക്കുന്നു. ഒരു കുഴലിലൂടെ താഴേക്ക് ഭാരമില്ലാതെ പോവുകയാണ്. ഇപ്പോ ശ്വാസവും കിട്ടുന്നില്ല. മുകളിൽ തൂങ്ങിയാടുന്ന വേരുകളിൽ ചുറ്റിപ്പിണഞ്ഞ് നീലനിറമുള്ള അസംഖ്യം പാമ്പുകൾ. ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി.


                 "മനുഷ്യാ നിങ്ങൾക്ക് ഡ്യൂട്ടിയില്ലേ?" ജ്യോതിയാണ്. അവൾ ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങിക്കഴിഞ്ഞു. പിള്ളേരു രണ്ടും ഓൺലൈൻ ക്ലാസിലാണ്. കൊറോണ കഴിയുന്നതു വരെ അതു തന്നെ സ്കൂൾ. എണീറ്റു ബാത്ത് റൂമിലേക്ക് നടന്നു. യൂറോപ്യൻ ക്ലോസറ്റിലിരുന്ന് ഫേസ്ബുക്ക് പോസ്റ്റുകൾ സ്ക്രോൾ ചെയ്യുന്നതിനിടയിൽ ആലപ്പുഴയിലെ ഏതോ റിസോർട്ട് ഗ്രൂപ്പ് ഉമിക്കുന്നു മല ഇടിക്കുന്നതിനെതിരെ നടക്കുന്ന സമരത്തെ കുറിച്ച് രവി സാറും സുബിൻ ചേട്ടനും ഒക്കെ എഴുതിയ പോസ്റ്റുകൾ കണ്ടു. നീലക്കൊടുവേലി വളരുന്ന കിണറുകൾ ഉൾപ്പടെ മലകൾ ടിപ്പറുകളിൽ യാത്രയാകും. എറണാകുളത്തെ കുളങ്ങൾ പോലെ ആലപ്പുഴയിലെ പുഴകളും ഈ മലകൾ വീണു നികക്കും. ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ കാതിൽ അമ്മൂമ്മമാർ ഇനിയും നീലക്കൊടുവേലി വളരുന്ന കിണറിന്റെയും അതിലെ വറ്റാത്ത വെള്ളത്തിന്റെയും കഥ പറഞ്ഞു കൊടുക്കും. ആ പിഞ്ചു ശരീരങ്ങളിൽ ചോര വറ്റിയ ഞരമ്പുകൾ നീലനിറമുള്ള പാമ്പുകളായി ചുറ്റി വരിയും. 

                 സമർപ്പണം : ആകാശം മുട്ടുന്ന ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളുടെയും കീഴിലെ ചതുപ്പിൽ വീണു നികന്ന എണ്ണമില്ലാത്ത ഉമിക്കുന്നു മലകൾക്കും മുത്തശ്ശിക്കഥ കേൾക്കാതെ ഉറങ്ങാൻ വിധിക്കപ്പെട്ട ഈ പ്രവാസ ഭൂമിയിലെ ആയിരമായിരം മക്കൾക്കും.


No comments:

Post a Comment

വേരറുത്തു പോകുന്നവർ

                    വേരറുത്തു പോകുന്നവർ “എന്നാ ഒരു തണുപ്പാ... കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ... “ കമ്പിളിക്കുപ്പായ...