Tuesday, December 24, 2024

വേരറുത്തു പോകുന്നവർ

 


                  വേരറുത്തു പോകുന്നവർ

“എന്നാ ഒരു തണുപ്പാ... കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ... “ കമ്പിളിക്കുപ്പായത്തിൻറെ കഴുത്ത് ഒന്നുകൂടി വലിച്ചിറുക്കി കഴുത്തിന് കുറച്ചു കൂടി ചേർത്തുപിടിച്ച് ദേവസ്യാച്ചൻ പിറുപിറുത്തു. “ദൈവദോഷം പറയാതെൻറെ മനുഷേനേ... കർത്താവനുഗ്രഹിച്ചാ അടുത്ത ക്രിസ്മസ് പിള്ളാരട കൂടെ നൂസിലാണ്ടി കൂടാം..” അന്നാമ്മച്ചേടത്തി കെട്ട്യോനെ ശാസിച്ചു. രണ്ടു പേരും പാതിരാ കുർബാനയും കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന വഴിയാണ്. മെയിൻ റോഡ് വരെ കുന്നേലെ മത്തായീം പെമ്പിളേം കൂട്ടുണ്ടായിരുന്നു. മേപ്രത്തെ വീട്ടിലേക്കുള്ള വഴി തിരിയുന്നേടം മുതൽ ദേവസ്യാച്ചനും അന്നാമ്മയും മാത്രമായി. രണ്ടു കുടുംബത്തും അവർ രണ്ടു ദമ്പതികൾ മാത്രമേ ഉള്ളൂ. മക്കളെല്ലാം വിദേശത്താണ്. മത്തായിയും ലില്ലിക്കുട്ടിയും അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്ന് വന്നിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. അവരുടെ അമേരിക്കൻ വിശേഷങ്ങൾ കേട്ടു നടന്നു വന്നതിൻറെ റിയാക്ഷനാണ് അന്നാമ്മയുടെ  വാചകം എന്ന് ദേവസ്യാച്ചന് മനസിലായി. ആയ കാലം മുഴുവനും പറമ്പിൽ കഷ്ടപ്പെട്ടും പശുവിനെ വളർത്തിയും പിള്ളേരെ രണ്ടിനേം പഠിപ്പിച്ചു. രണ്ടെണ്ണോം ജോലിക്ക് കേറി. ആദ്യം ഡൽഹിയിൽ. പിന്നെ ഗൾഫിൽ. അവിടുന്ന് അയർലണ്ടിൽ.  മൂത്തവൻ ജോയിക്കുട്ടീം കുടുംബവും അയർലണ്ടിൽ നിന്ന് ന്യൂസിലണ്ടിലേക്ക് പോയിട്ട് മൂന്നു മാസം കഴിഞ്ഞു. കുഞ്ഞുമോളും കെട്ട്യോനും അയർലണ്ടിൽത്തന്നെ ഉണ്ട്. അവൻറെ വീതോം വിറ്റു സ്വന്തം വീടും കാറും ഒക്കെ വാങ്ങിച്ച് അവൻറെ അപ്പനേം അമ്മേം കൂടെക്കൂട്ടി. ഇതൊക്കെ കണ്ടിട്ട് അന്നാമ്മയ്ക്ക് അങ്ങോട്ട് ഒക്കുന്നുമില്ല.  ബന്ധക്കാരും അയലോക്കക്കാരും ഒക്കെ ഓരോ നാട്ടിൽ പോയിവന്ന് വിശേഷങ്ങൾ പറയുന്നതും കേട്ട് താൻ എന്നുംകുന്നും ഈ മലമൂട്ടിൽ തന്നെ കെടക്കേണ്ടി വരുമല്ലോ എന്നോർത്ത് ഒരാധി.  മരുമകൾക്കിത് രണ്ടാം മാസമാണ്. ഏഴാംമാസം മുതൽ അവരുടെ കൂടെ ആരെങ്കിലും വേണമല്ലോ. ലിജിയുടെ അമ്മയ്ക്ക് യാത്ര ചെയ്യാനും ആവതില്ല. അതാണ് ഇപ്പോ അന്നാമ്മയുടെ പ്രതീക്ഷ.  അവർ രണ്ടു പേരും പറമ്പിൽ ഉള്ള ആദായമെടുത്തും മക്കൾ അയച്ചു കൊടുക്കുന്ന തുക കൂട്ടിവെച്ചും അങ്ങനെ ജീവിച്ചുപോയി. അങ്ങനെ ക്രിസ്മസും ന്യൂ ഇയറും ഈസ്റ്ററും ഒക്കെ കഴിഞ്ഞ് എട്ടുനൊയമ്പ് തുടങ്ങി. ജോയിക്കുട്ടി ഇതുവരെ അമ്മച്ചിയെ കൊണ്ടുപോകുന്ന കാര്യമൊന്നും പറയുന്നുമില്ല. എനി അവടെ തള്ളേ അങ്ങോട്ടു കെട്ടിയെടുക്കുമാരിക്കും.  അച്ചിക്കോന്തൻ.  അന്നാമ്മ യുടെ ചിന്തകൾ ഇങ്ങനെ പലവഴി പോയി. ദേവസ്യാച്ചൻ പതിവുപോലെ മണർകാട് പള്ളിയിൽ പോയിവന്നു. ജോയിക്കുട്ടിയുടെ പേരിൽ പുതിയതായി വാങ്ങിച്ച പുരയിടത്തിൽ കൊടിയുടെയും കൊക്കോയുടെയും ഒക്കെ ഇടയിൽ വെച്ച വാഴയും ചേനയും ഒക്കെ നനയ്ക്കാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കുന്ന പണിയിലാണ് ഇപ്പോൾ. ഏതെങ്കിലും കാലത്ത് അവൻ തിരിച്ചു വരുമ്പോഴും വരുമാനത്തിന് എന്തെങ്കിലും ഒരു  വഴി വേണമല്ലോ. വീടും പുരയിടവും കൂടി ജോയിയുടെ പേരിൽ എഴുതിവെച്ചു. അങ്ങനിരിക്കെ  ഒരു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് ജോയി വീട്ടിൽ എത്തി. അമ്മച്ചിയെ കൊണ്ടുപോകാനുള്ള കടലാസും ശരിയാക്കിയിട്ടുള്ള വരവാണ്.  അന്നാമ്മയ്ക്ക് സന്തോഷമായി. അമ്മയും മകനും കൂടി ടൗണിൽ പോയി തുണിയും പെട്ടിയും കുറെ സാധനങ്ങളും ഒക്കെ വാങ്ങി വന്നു. സന്ധ്യാ പ്രാർത്ഥനയും കഴിഞ്ഞ് വീടിനു പിന്നിൽ  പണിയായുധങ്ങളും ഒക്കെ വെക്കുന്ന മുറിയുടെ വരാന്തയിൽ ഇരുന്ന് അപ്പന് രണ്ടാമത്തെ പെഗ്ഗ് ഒഴിച്ചു കൊടുക്കുന്ന കൂട്ടത്തിൽ ജോയിക്കുട്ടി നൈസായിട്ട് കാര്യം അവതരിപ്പിച്ചു. “ ആയകാലം മുഴുവൻ ഇവിടെ കിടന്നു മടച്ചതല്ലേപ്പാ? ഇനി ഇതൊക്കെ മതിയാക്കാം. നമ്മക്ക് ഈ വീടും പുരയിടോം ഒക്കെ കൊടുത്തിട്ട് അവിടെ സെറ്റിലാകാം. ഞാൻ അവിടെ ഒരു വീടും ഒക്കെ കണ്ടുവെച്ചിട്ടൊണ്ട്. അപ്പനും എൻെറ കൂടെ വരണം. ഉടനെ വേണ്ട. മൂന്നാലു മാസം കഴിഞ്ഞു മതി.”   രണ്ടാമത്തെ പെഗ് സാവധാനം കുടിച്ചിറക്കിയതല്ലാതെ ദേവസ്യാച്ചൻ ഒന്നും പറഞ്ഞില്ല.  ദീർഘമായി ശ്വാസമൊന്ന് വലിച്ചുവിട്ടു. ഇടതുകൈ തലയ്ക്കു പിന്നിലേക്ക് ഉയർത്തി മടക്കിപ്പിടിച്ച് വലതുകൈകൊണ്ട് ഇടതുവാരിയും തടവി അടുക്കളയിലേക്ക് പോയി. അന്നും പിറ്റേന്നും അയാൾ പറമ്പിലേക്ക് പോയില്ല. അന്നാമ്മയുടെ പെട്ടി പാക്ക് ചെയ്യാൻ അയാളും സഹായിച്ചു. അയാളുടെ നിശബ്ദത താൻ പോകുന്നതിന്റെ വിഷമം കൊണ്ടാണെന്ന് അവരും കരുതി. അടുത്ത ഒന്നുരണ്ടു മാസം കൊണ്ട് പത്തുപന്ത്രണ്ടു പേർ ആ വീടിനും വസ്തുവിനും വില പറയാൻ വന്നു. ചിലർക്ക് വിലയൊത്തില്ല, വിലയൊത്ത ചിലരുമായി ദേവസ്യാച്ചനും ഒത്തില്ല. അങ്ങനെ അടുത്ത ക്രിസ്മസ് ആയി. ദേവസ്യാച്ചൻ മക്കളെ വിളിച്ച് ഇത്തവണ ക്രിസ്മസ് ഒരുമിച്ച് വീട്ടിൽ കൂടാം എന്ന് പറഞ്ഞു.  പണിക്കാരൻ ബാബുവും ദേവസ്യാച്ചനും കൂടി ഒരു മനോഹരമായ പുൽക്കൂട് ഒരുക്കി.  മുററത്തിനു താഴെ നിൽക്കുന്ന വലിയ ജാതി മരം ക്രിസ്മസ്ട്രീയായി ഒരുക്കി. അതിൻെറ ഏറ്റവും മുകളിൽ ഒരു വലിയ ചുവന്ന നക്ഷത്രം തിളങ്ങി.  ക്രിസ്മസിനു തലേന്ന് മക്കളെല്ലാം എത്തി. വൈകുന്നേരം അവർക്ക് ഒരു അതിഥി കൂടിയെത്തി. തിരുവല്ലാക്കാരൻ കുര്യൻ. എല്ലാവരുംകൂടി പാതിരാ കുർബാനയും ഒക്കെ കൂടി. പോർക്കും മീനും പോത്തും താറാവും അപ്പവും ഒക്കെ ചേർന്ന് പിറ്റേന്ന് വിരുന്നും ഗംഭീരമായി. ആണുങ്ങളെല്ലാവരും കൂടി പുരയിടം കാണാനായിറങ്ങി.  ഓരോ ചെടിയും ഓരോ മരക്കാലും തൊട്ടുകാണിച്ച് അതെല്ലാം നട്ടു നനച്ചു വളർത്തിയ കഥകൾ പറഞ്ഞു ദേവസ്യാച്ചൻ. അന്നാമ്മയും പെണ്ണുങ്ങളും ചേർന്ന് പെട്ടികൾ കെട്ടി. ന്യൂ ഇയറിന് അയർലണ്ടിലെ മകളുടെ കൂടെ. അതുകഴിഞ്ഞ് ന്യൂസിലണ്ടിലേക്ക്. അങ്ങനെയായിരുന്നല്ലോ അവരുടെ പരിപാടി. സന്ധ്യ മയങ്ങിയപ്പോൾ ആണുങ്ങളെല്ലാം സ്മോളടിക്കാനുള്ള വട്ടം കൂട്ടി. അവിടെവെച്ച് കുര്യൻ ആ സ്ഥലത്ത് താൻ തുടങ്ങാൻ ഉദ്ദേശിക്കുന്ന റിസോർട്ടിൻറെ കാര്യം പറഞ്ഞു. അപ്പോഴാണ് വീടും പുരയിടവും എല്ലാം കുര്യനു വിറ്റ കാര്യം ദേവസ്യാച്ചൻ അറിഞ്ഞത്. പിന്നെ അയാളൊന്നും മിണ്ടിയില്ല. പിറ്റേന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പറക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ കാഴ്ച മറച്ചെങ്കിലും ജനാലയ്ക്കരികിലെ സീറ്റിൽ നിന്ന് ദേവസ്യാച്ചൻ താഴേക്ക് നോക്കി. താഴെ എവിടെയെങ്കിലും ജാതിമരത്തിനു മുകളിൽ തിളങ്ങുന്ന ഒരു ചുവന്ന നക്ഷത്രം കാണാനുണ്ടോ എന്ന്.

Tuesday, December 3, 2024

മണികർണിക

  മച്ചിൽ തിരിയുന്ന ഫാനിലേക്ക് നോക്കിയുള്ള ഈ കിടപ്പു തുടങ്ങിയിട്ട് ഇന്ന് നാലു ദിവസം കഴിയുന്നു. എരിയുന്ന ചന്ദനത്തിരികളുടെയും കർപ്പൂരത്തിന്റെയും ഗന്ധമുള്ള ചെറിയ മുറി. മങ്ങിയ പച്ചനിറമുള്ള ഭിത്തികൾ . കട്ടിലിൻറെ തലയ്ക്കൽ ഗംഗയിലേക്ക് തുറന്നിട്ട രണ്ടു പാളികൾ ഉള്ള ജനാല. ജനാലയ്ക്കു മുകളിൽ തൂങ്ങുന്ന ഒരു ചെറിയ തേനീച്ചപ്പെട്ടി പോലെ തോന്നിക്കുന്ന ലൗഡ് സ്പീക്കറിൽ നിന്നും വിശ്വനാഥാഷ്ടകവും തുളസീ രാമായണവും നേർത്ത സ്വരത്തിൽ മാറി മാറി കേൾക്കാം. ഒപ്പം വന്നവർ കർമ്മികളായ പണ്ഡകളെയും ശ്മശാനത്തിന്റെ നടത്തിപ്പുകാരായ ദോമുകളെയും തിരഞ്ഞു പോയിട്ടുണ്ടാവണം. ഭിത്തിയോടു ചേർത്തിട്ട കട്ടിലിൽ പണിപ്പെട്ട് നിരങ്ങി അനുപം ഘോഷ് ഭിത്തിയിലേക്കു ചെവി ചേർത്തുവെച്ചു. പുറത്തെ തെരുവിൽ നിന്നും " രാം നാം സത്യ ഹെ... രാം നാം സത്യ ഹെ..." എന്ന മന്ത്രോച്ചാരണ ശബ്ദങ്ങൾ അകന്നു പോകുന്നു. ഇന്നും ആരോ മോക്ഷം പ്രാപിച്ചിട്ടുണ്ട്. ഇവിടെയെത്തിയാൽ പിന്നെ വാരം തികയ്ക്കേണ്ടി വരില്ല എന്നാണല്ലോ.. അയാൾ പതിയെ കണ്ണുകൾ അടച്ചു.

" തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി..." ആലിന്റെ തടിയിൽ തറച്ച ആണിയിൽ തൂങ്ങിക്കിടന്ന് മർഫി റേഡിയോ പാടുന്ന രബീന്ദ്ര സംഗീതം കേട്ട്, പടർന്നു പന്തലിച്ച ആൽ മരത്തിന്റെ തണലിൽ, ഗംഗയുടെ കൽപ്പടവുകളിൽ ഒന്നിൽ, അയാൾ സുധാംശുവിന്റെ മടിയിൽ തല വെച്ചു കിടന്നു. കണ്ണടച്ചു കിടക്കുന്ന അയാളുടെ മുഖത്ത് കുഞ്ഞുങ്ങളുടെ മുഖത്ത് മാത്രം കാണുന്നതുമാതിരിയുള്ള ഒരു നിഷ്കളങ്കത നിറഞ്ഞു നിന്നു. ആ വരികളുടെ അർത്ഥം പറയുന്നതുപോലെ "നിന്നെ ഞാൻ ഒരിക്കലും ആരാധിക്കില്ല, ആരാധിക്കുന്നതിന്റെ പേരിൽ നിന്നെ ഞാൻ മറന്നുപോയെങ്കിലോ "? എന്ന് കണ്ണു തുറക്കാതെ അയാൾ പറഞ്ഞത് കേട്ടിട്ടും ഭാവവ്യത്യാസങ്ങൾ ഇല്ലാതെ നിശബ്ദയായി അവൾ അയാളുടെ ചുരുണ്ടു തിങ്ങിയ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടേയിരുന്നു. അവളുടെ കണ്ണിലെ നിസംഗതയിൽ ആരാധിച്ചാലും ഇല്ലെങ്കിലും അയാൾ അവളെ മറക്കും എന്ന വിശ്വാസം നിറഞ്ഞിരുന്നതു പോലെ തോന്നി. പക്ഷേ അയാളെ സ്നേഹിക്കുന്നത് നിർത്താൻ അവൾക്ക് അറിയുമായിരുന്നില്ലല്ലോ.

സ്വപ്നനഗരത്തിൽ ട്രെയിനിറങ്ങുമ്പോൾ നേരം നന്നെ ഇരുട്ടിയിരുന്നു. ചുരുണ്ട മുടിയിഴകൾ അയാളുടെ നെറ്റിയിലേക്ക് അലസമായി ചാഞ്ഞു കിടന്നു. ഏതാനും ദിവസങ്ങൾ കൊണ്ടു തന്നെ നഗരത്തിലെ പ്രധാന സിനിമാ കമ്പനികളുടെ വാതിലുകൾ അയാളുടെ പാതിയടഞ്ഞ കണ്ണുകൾക്കു മുന്നിൽ മലർക്കെ തുറന്നു. ഗംഗയുടെ പടവുകളും ആലിന്റെ തണലും രബീന്ദ്ര സംഗീതവും അയാളുടെ പേനയ്ക്ക് വിരുന്നൊരുക്കി. ആ വരികൾ ബോളിവുഡിനും രാജ്യത്തെ നിരാശാ കാമുകന്മാർക്കും ആഘോഷമായി. പലപ്പോഴും നഗരത്തിന്റെ ആഘോഷരാവുകളുടെ കേന്ദ്ര ബിന്ദു അയാളായി. അയാൾ ആഘോഷങ്ങളിൽ നിറയുകയായിരുന്നോ അതോ ആഘോഷങ്ങൾ അയാളിലേക്ക് ചുരുങ്ങുകയായിരുന്നോ? നിശ്ചയമില്ല. 

ഇതിനിടയിലെപ്പോഴോ ആരാധനയൊന്നും കൂടാതെ തന്നെ അയാൾ സുധാംശുവിനെ മറന്നിരുന്നു. തുടുത്ത കവിൾത്തടം ചീർത്തു. നെറ്റിയിൽ വീണുകിടന്ന ചുരുൾ മുടി ഇപ്പോഴില്ല. ഇപ്പോൾ അയാളുടെ വരികളിലല്ല, സിരകളിലാണ് ലഹരി. ബോധാബോധങ്ങൾക്കിടയിൽ എപ്പോഴോ അയാൾ പാടി " തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി "... പൊട്ടിക്കരഞ്ഞു കൊണ്ട് അയാൾ ആ പഴയ പത്രത്താളുകളുടെയും പഴയ തോൾസഞ്ചിയുടെയും മുകളിലേക്ക് വീണു. അയാളുടെ പാതിയടഞ്ഞ കണ്ണുകൾ അപ്പോൾ പൂർണ്ണമായും അടഞ്ഞിരുന്നു.

രണ്ടു ദിവസങ്ങൾക്കു ശേഷം കണ്ണുകൾ തുറന്നത് നാനാവതി ഹോസ്പിറ്റലിന്റെ ശീതീകരിച്ച മുറിയിലായിരുന്നു. വൈകുന്നേരങ്ങളിൽ അയാൾക്കു പതിവായി റമ്മും കോളയും വങ്ങി വരുന്ന പയ്യനാണ് പിറ്റേന്ന് മുഖം കോടി, ബോധം കെട്ടു കിടക്കുന്ന അവസ്ഥയിൽ ആദ്യം കണ്ടതത്രെ. അവൻ വിളിച്ചു വരുത്തിയ പഴയ ആഘോഷ സംഘമാണ് ആശുപത്രിയിൽ എത്തിച്ചതും പണം കൊടുത്തതും. പഴയ തോൾസഞ്ചിയിൽ നിന്നും കണ്ടെടുത്ത ഏതോ കത്തിലെ വിവരം വച്ച് വാരാണസിയിൽ എത്തിച്ചതും അവർ തന്നെയാണ്. ഇനി ഒരു തിരിച്ചു വരവ് സാധ്യമാകാത്ത വിധം പലതും തകർന്നു പോയിരിക്കുന്നു. ശരീരവും സമ്പാദ്യവും മനസും ഓർമ്മയും ഒക്കെ. എങ്കിലും മനസിൽ ഒരാഗ്രഹം. സുധാംശുവിനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ .. 

പഴയ വീടിരുന്ന സ്ഥലത്ത് ഇപ്പോൾ നമാമി ഗംഗാ പ്രോജക്റ്റിന്റെ ഓഫീസ് മന്ദിരമാണ്. സ്ഥലം സർക്കാർ ഏറ്റെടുത്തു പോലും. അങ്ങനെയാണ് അവർ ഗോദൂലിയയിലെ മുക്തിഭവനിലേക്ക് ഘോഷിനെ എത്തിച്ചത്. എന്തായാലും അധികം കാലം ഇനിയില്ല. ബാക്കി കാലം മുക്തിഭവൻകാർ നോക്കും. കർമ്മികളായ പണ്ഡകളെയും ശ്മശാനത്തിന്റെ നടത്തിപ്പുകാരായ ദോമുകളെയും കണ്ട് പണം കെട്ടിയാൽ ബാക്കി കാര്യങ്ങൾ അവരും നോക്കിക്കൊള്ളും. ഇനി അവശേഷിക്കുന്ന ഒരേയൊരു യാത്ര മണികർണ്ണികാഘട്ടിലേക്കാണ്. മുക്തിഭവനു പുറത്ത് മറ്റാർക്കോ കൂടി മോക്ഷം ലഭിച്ചതിന്റെ ശബ്ദഘോഷങ്ങൾ. തെളിമ കുറഞ്ഞ ഓർമ്മകളിൽ എവിടെയോ ഒരു മർഫി റേഡിയോ പാടുന്നു. " തോമാർ പൂജാർ ഛൊലേ തൊമായ് ഭൂലേ താക്കി..." പടവുകളൊന്നിലെ ആൽമരത്തിന്റെ ചില്ലകൾ ഉലച്ച് മുറിയുടെ ജനാലയും കടന്നുവന്ന് അയാളുടെ കൺകോണിൽ ഊറിയ നീർത്തുള്ളിയിൽ ചുംബിച്ച  ഗംഗയിലെ കാറ്റിൽ സുധാംശുവിന്റെ ചിതാഭസ്മ ധൂളികളും അലിഞ്ഞിരുന്നു.


Sunday, November 24, 2024

ചാഴിച്ചുറ്റ്

 


                             ചാഴിച്ചുറ്റ്

വിനോദേട്ടൻ മരിച്ചത്രേ. ഏറിയാൽ നാൽപ്പത് നാൽപ്പത്തിരണ്ടു വയസ്സേ വരൂ. നാട്ടിലെയും അമ്പലത്തിലെയും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന ആളാണ്. നല്ല നടനും പാട്ടുകാരനുമാണ്. ഏതു രാത്രിയിലും ഇറങ്ങി നടക്കാൻ പേടിയില്ല. പോസ്റ്റാഫീസിനടുത്തുള്ള തോട്ടിൽ വീണാണത്രേ മരിച്ചത്. രാത്രി ഒറ്റയ്ക്കു വരുമ്പോൾ കണ്ണുകെട്ടി  ചാഴിചുറ്റിച്ചതാണെന്ന് ശക്തൻ ബേബിച്ചൻ പറയുന്നു. എന്തായാലും കഷ്ടമായിപ്പോയി. കത്തിത്തീർന്ന ബീഡിയുടെ അവസാനത്തെ പുക വലിച്ചിരുത്തി കുറ്റിയും വലിച്ചെറിഞ്ഞ് ഒന്നു ചുമച്ചിട്ട് തലയിൽ കെട്ടിയ തോർത്ത് വലിച്ചു കുടഞ്ഞ് ബേബിച്ചൻ പട്ടടയുടെ അടുത്തേക്ക് നടന്നു. ഉണ്ണി എന്തൊക്കെയോ ചിന്തിച്ചു കയ്യാലയിൽ ഇരിപ്പു തുടർന്നു. 

അമ്പലത്തിലെ ചിറപ്പും ലേലവും ആണ്. ദീപാരാധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പ്രസന്നയുടെയും ഓമനയുടെയും ശ്യാമളയുടെയും കൂടെയാണ് അമ്മയും ഉണ്ണിയും മടങ്ങിയത്. കൂടെയുണ്ടായിരുന്ന  ആണുങ്ങൾ എല്ലാവരും ഉത്പന്ന ലേലം കഴിഞ്ഞേ വരൂ. അവർ  ലേലം പിടിച്ച  ചേനയും കപ്പയും കോഴിയും ഒക്കെ ചുമലിലേറ്റി ആറു കടന്ന് തേലമണ്ണിപ്പടിക്കൽ വന്നു നിൽക്കും. അപ്പോഴേക്കും പെണ്ണുങ്ങളും കുട്ടികളും ടൗൺ ചുറ്റി അവിടെയെത്തി ആണുങ്ങളോടൊപ്പം വീടുകളിലേക്കു പോകും. വാര്യവീട്ടിലെ പടി കഴിഞ്ഞ് പന്നിക്കമണ്ണിലെ പടി വരെ റോഡ് വിജനമാണ്. വഴിയരികിലെ രണ്ടു കൂറ്റൻ പാലമരങ്ങൾ പൂത്തതിന്റെ മണം ആ പ്രദേശത്തെല്ലാം നിറഞ്ഞിരിക്കുന്നു. ഉദിച്ചുയർന്ന നിലാവ് മങ്ങുന്നതിനു മുമ്പ് ടൗണിലെത്തണം. നിലാവല്ലാതെ ആ വഴിയിൽ വെളിച്ചമായി ഉള്ളത് അവിടവിടെ മിന്നി നിൽക്കുന്ന അറുപത് വാട്ട് ബൾബുകൾ തങ്ങളെ താങ്ങുന്ന  പോസ്റ്റുകൾക്കു ചുവട്ടിൽ വരയ്ക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ വ്യക്തതയില്ലാത്ത വൃത്തങ്ങൾ മാത്രം.  പെണ്ണുങ്ങൾ വലിഞ്ഞു നടന്നു. ആററിനിക്കരെ താമസിക്കുന്നവർ തങ്ങളുടെ വീടുകളിലേക്കുള്ള ഇടവഴികൾ തിരിയുന്നു. മാഞ്ചോട്ടിലെ ലിക്കർ ഷോപ്പിൽ ആരോ പാടുന്നു. പാലപ്പൂവിന്റെ മണവും ധനുമാസ രാവിന്റെ കുളിരും ആസ്വദിച്ചു നടക്കുന്നതിനിടെ നടപ്പിന്റെ വേഗം ഇത്തിരി കുറഞ്ഞു. അമ്മയും അയലത്തുള്ള ചേച്ചിമാരും അല്പം മുന്നിലാണ്. അവർക്കൊപ്പം പിടിക്കാൻ ആഞ്ഞു നടന്നു. പലകമെട കൊണ്ട് ഭിത്തി തീർത്ത പാർട്ടി ഓഫീസിനടുത്തു വെച്ച് അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി. അല്പസമയം കാണാഞ്ഞതിന് കണക്കിനു കിട്ടി. എങ്കിൽ ഇവരേക്കാൾ മുമ്പ് വീട്ടിലെത്തിയിട്ടു തന്നെ കാര്യം. നടത്തത്തിന് അല്പം  കൂടി വേഗം കൂട്ടി. 

ചന്തയിലേക്ക് തിരിയുന്ന വഴിയിൽ വെളുത്ത കുരിശടിയുടെ അടുത്തു വെച്ച് അഞ്ജലി ടെക്സ്റ്റൈൽ നടത്തുന്ന  വാര്യരമ്മാവൻ തടഞ്ഞു നിർത്തി. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പോകുന്നു എന്ന് മറുപടി നൽകി. “വെട്ടത്തിന് ഒന്നും കൈയ്യിൽ ഇല്ലാതെ ഒറ്റയ്ക്കു പോകണ്ട. ഞാൻ കൊണ്ടു വിടാം”. എന്നും പറഞ്ഞു വാര്യരമ്മാവൻ ടോർച്ചുമായി മുന്നിൽ നടന്നു. അമ്പലത്തിൽ പോയതും ചെണ്ടമേളം കേട്ടതും വെടിയുടെ ശബ്ദം കേട്ട് പേടിച്ചതും വരുന്ന വഴിയിൽ അമ്മയോട് പിണങ്ങി മുമ്പേ നടന്നതും ഒക്കെ പറഞ്ഞു നടന്നു. വാര്യരമ്മാവൻ വാടകയ്ക്ക് താമസിക്കുന്ന വീടും കടന്നു  പണിക്കമുറിക്കാരുടെ വീടിനടുത്ത് എത്തി. ഇനി അവരുടെ മുറ്റം കടന്ന് ഒരു ഇടവഴി കയറിയാൽ വീട്ടിലെത്തും. തിരിഞ്ഞു നോക്കുമ്പോഴേക്ക്  വാര്യരമ്മാവൻ പോയി. ഒററയോട്ടത്തിന് വീട്ടിലെത്തി. അമ്മയേക്കാൾ മുമ്പ് വീട്ടിലെത്തി എന്ന സന്തോഷത്തോടെ ഇറയത്തേക്ക് കയറിയതും അമ്മ ദാ വാതിൽക്കൽ നിൽക്കുന്നു. കൈയ്യോടെ ഒരടി കിട്ടി. “പോയി കിടന്നുറങ്ങ്” എന്ന് പറഞ്ഞ് എല്ലാവരും വീട്ടിൽ കയറി കതകടച്ചു. എന്തിനാണ് തല്ലിയതെന്നോ അമ്മ എങ്ങനെ നേരത്തേ വീട്ടിൽ എത്തിയെന്നോ ഉണ്ണിക്ക് മനസിലായില്ല. ആ അമ്പരപ്പിൽ തല്ലിൻറെ വേദന അറിഞ്ഞില്ല. അമ്മ എങ്ങനെ നേരത്തേ വീട്ടിൽ എത്തിയെന്ന് ആലോചിച്ചു കിടന്നുറങ്ങി.

അച്ഛന് ഇന്ന് അവധിയാണ്. ഇന്ന് ആറ്റിലാണ് കുളി. അച്ഛൻറെ കൈയ്യിൽ തൂങ്ങിയാണ് പോക്ക്. സ്കൂളിലെ കളിക്കിടെ വീണു തൊലി പോയ ഭാഗം പൊറ്റ പിടിച്ചു നിൽക്കുന്നു. അമ്മയുടെ കൂടെ  ആറ്റിലിറങ്ങിയാൽ മീനുകൾ കൊത്തിപ്പറിക്കും. അച്ഛൻറെ കൂടെ പോയാൽ നീന്തൽ പഠിപ്പിക്കും. അപ്പോൾ മീനുകൾ കൊത്തില്ല. രണ്ടു പറമ്പുകൾ കടന്നെങ്കിലേ ആറ്റിലെത്തൂ. നടത്തത്തിനിടെ അച്ഛൻ ചോദിച്ചു “ നിന്നെ ഇന്നലെ രാത്രി ആരാണ് കൊണ്ടു വിട്ടത്?” വാര്യരമ്മാവൻ ആണെന്ന് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് ചിരിച്ചു. വാര്യർ കടയും വിറ്റ് ഹരിപ്പാട് സ്വന്തം വീട്ടിലേക്ക് പോയിട്ട് മൂന്നു മാസം ആയി പോലും. ഒന്നും മിണ്ടാതെ നടന്നു.

“എടാ ഉണ്ണീ ഇപ്പോ എടുക്കും വാ”. വർഷങ്ങൾക്കു മുമ്പുള്ള ആ ധനുമാസ ഓർമ്മകൾക്ക് വിരാമമിട്ട്  സുരച്ചേട്ടനാണ്. വിനോദേട്ടനെ അവസാനമായി ഒന്നുകൂടി കണ്ടു തിരികെ നടക്കുമ്പോൾ വർഷങ്ങൾക്കിപ്പുറവും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾ മനസിൽ വീണ്ടും വീണ്ടും ഉയർന്നു. പാല പൂത്ത ആ രാത്രിയിൽ അമ്മയെങ്ങനെ നേരത്തെ വീട്ടിലെത്തി? വാര്യരമ്മാവനായി വന്ന് വെളിച്ചം കാണിച്ചു വീട്ടിലെത്തിച്ചത് ആരാണ്? ആ രാത്രിയിൽ തനിക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?..

*കഥയുടെ പേര് സംബന്ധിച്ച്. 

ഒരുപാട് സങ്കീർണ്ണമാണ് മനുഷ്യൻറെ മനസ്. പറഞ്ഞു കേട്ട കഥകളും ചില വിശ്വാസങ്ങളും ചിലപ്പോൾ ചില അബദ്ധങ്ങളിലും അപകടങ്ങളിലും കൊണ്ടെത്തിക്കും. അസമയങ്ങളിൽ ഇത്തരം ചില ചിന്തകളിൽ പെട്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടു ചുറ്റിത്തിരിയുന്ന അവസ്ഥയ്ക്ക് ചാഴിചുറ്റിക്കുക അല്ലെങ്കിൽ കണ്ണുകെട്ടുക എന്നൊക്കെ വിവിധ ദേശങ്ങളിൽ പറയാറുണ്ട്. അപമൃത്യു സംഭവിച്ചവരുടെ അലയുന്ന ആത്മാക്കൾ ചെയ്യുന്ന വേലയാണെന്ന് വിശ്വാസം.


വേരറുത്തു പോകുന്നവർ

                    വേരറുത്തു പോകുന്നവർ “എന്നാ ഒരു തണുപ്പാ... കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ... “ കമ്പിളിക്കുപ്പായ...