Thursday, September 24, 2020

പ്രച്ഛന്ന വേഷങ്ങൾ


ഇപ്പോഴല്ലേ ഉദ്യാനത്തിലേക്കു വന്നത്? അപ്പോഴേക്കും അച്ഛൻ എന്തിനാകും ഇത്ര തിടുക്കത്തിൽ വിളിപ്പിച്ചത്?മിഥിലാപുരിയിലെ രാജകീയ ഉദ്യാനത്തിൽ നിന്നും കൊട്ടാരത്തിലേക്കു നടക്കുമ്പോഴും ഒന്നും മനസിലായിരുന്നില്ല ഊർമിളക്കും മാണ്ഡവിക്കും ശ്രുതകീർത്തിക്കും. ധാത്രിമാരുടെ പുഞ്ചിരിയിലും മൂളലുകളിലും എന്തൊക്കെയോ അവർ തിരഞ്ഞു.

കുളിച്ചു കുറിക്കൂട്ടും അണിയിച്ച് സർവ്വാഭരണവിഭൂഷിതകളാക്കി ഈ നേരത്ത് ചമയിച്ചത് എന്തിനെ ന്നോർത്ത് അമ്പരന്നു ഊർമ്മിള . അമ്മയുടെ പാദം തൊട്ടു വണങ്ങി. ഒതുങ്ങി നിന്നു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ഈ പുതുക്കങ്ങൾ എന്താണെന്ന് ചോദിക്കണമെന്ന് അവൾക്ക് ഉണ്ടായിരുന്നു. പക്ഷേ അതു വേണ്ടി വന്നില്ല. അവളുടെ നെറുകയിൽ ഒരു ചുംബനവും കണ്ണീരിന്റെ നനവും ചാലിച്ച് അമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചോദിക്കാത്ത ചോദ്യത്തിനു മറുപടിയായി.

"കോസല രാജ്യത്തിന്റെ യുവറാണിയാണ് ഇനി എന്റെ മകൾ. ഇന്ദ്രനും ദേവകൾക്കും സമനായ ദശരഥ മഹാരാജാവിന്റെ പുത്രവധു. " തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യമാണ് അമ്മ പറഞ്ഞതെന്ന് അവൾക്കു മനസിലായോ എന്തോ... ഏതായാലും അവൾ വിവാഹത്തിന്റെ ആഘോഷങ്ങൾ കണ്ടിട്ടുണ്ട്, വാദ്യഘോഷങ്ങളും മേളങ്ങളും അവൾക്ക് ഇഷ്ടവുമാണ്. അമ്മയുടെ വാക്കുകളും മുഖവും തനിക്കെന്തോ വലിയ പദവി ലഭിക്കാൻ പോകുന്നു എന്ന സൂചനയും തന്നിരിക്കുന്നു. എന്തുമാകട്ടെ... മാണ്ഡവിയോടും ശ്രുതകീർത്തിയോടും ഒപ്പം അവൾ സീതയുടെ അന്തപുരത്തിലേക്ക് നടന്നു.

മിഥിലാപുരിക്ക് അന്ന് ഉത്സവമായിരുന്നു. തങ്ങളുടെ നാലു രാജകുമാരിമാർ ഒരേ രാജകുടുംബത്തിലേക്ക് വിവാഹിതകളായി പോകുന്നു. ജനകമഹാരാജാവിനെപ്പോലെ പുണ്യം ചെയ്ത ഏതു പിതാവുണ്ട് ഭൂമിയിൽ ? ആഹ്ലാദചിത്തരായ അതിഥികളും മിഥിലാപുരി വാസികളും  ആ യുവമിഥുനങ്ങളുടെ മേൽ പുഷ്പവർഷം ചൊരിഞ്ഞു യാത്രയാക്കി. ആനകളും കുതിരകളും തേരുകളും ദാസികളും പൊൻപണ്ടങ്ങൾ നിറച്ച പെട്ടികൾ ഏന്തിയ മല്ലൻമാരും അവർക്ക് അകമ്പടി സേവിച്ചു. ആ രാജവീഥിയിൽ അവരുടെ തേർച്ചക്രങ്ങളും കാലടികളും ഉയർത്തിയ പൊടി പടലം സൂര്യാസ്തമനത്തിനു മുമ്പു തന്നെ ആകാശത്തിന് അരുണവർണം പകർന്നു. 

നേരം നാലരയായെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് മൊബൈലിലെ അലാറം മുഴങ്ങി. പാതി മുറിഞ്ഞ സ്വപ്നത്തിന്റെ ബാക്കി കൂടി കാണണമെന്ന വാശി പോലെ കൺപോളകൾ തുറക്കാൻ മടിച്ചു. രാമലക്ഷ്മണൻമാർക്കും ആഘോഷങ്ങൾക്കും പകരം അച്ഛന്റെ ആശുപത്രി ബില്ലും ഭർത്താവിന്റെ പേരെഴുതിയ ജപ്തിനോട്ടീസും സ്വപ്നം കൈയ്യേറിയപ്പോൾ അരുണ കണ്ണു തുറന്നു. ഏഴുമണിക്ക് വണ്ടി വരും. അത്താഴവും ബ്രേക്ക്ഫാസ്റ്റും ഒരുക്കി വെച്ചിട്ടു വേണം ജോലിക്കു പോകാൻ. കഴിഞ്ഞ പതിന്നാലു വർഷമായി പരിചരിക്കുന്ന കുവൈറ്റി മാമയുടെ ആയുസ് നീളാൻ പ്രാർത്ഥിച്ചുകൊണ്ട് പണികൾ ഒതുക്കി കുളിച്ചൊരുങ്ങി യൂണിഫോമും ഇട്ട് വണ്ടിയുടെ സീറ്റിലേക്ക് ചാഞ്ഞ് കണ്ണടച്ചപ്പോൾ പകലുറക്കത്തിൽ പാതി കണ്ട സ്വപ്നത്തിന്റെ ബാക്കിപോലെ പതിനാറു വർഷങ്ങൾക്കു ശേഷം നടന്ന ആ ആഘോഷം അവൾ കണ്ടു. 

വനവാസം കഴിഞ്ഞു രാമ ലക്ഷ്മണൻമാരും സീതയും മടങ്ങിവന്നിരിക്കുന്നു. കോസല രാജ്യവും ലോകവും ആനന്ദിക്കുന്നു , ആഘോഷിക്കുന്നു. അതിനിടയിലൂടെ അരുണ ഊർമ്മിളയെ തിരഞ്ഞു നടന്നു. അവളുടെ മുഖമുള്ള ഊർമിളയെ..


Tuesday, June 16, 2020

ഓർമ്മച്ചിത്രങ്ങൾ

ഓർമ്മച്ചിത്രങ്ങൾ 


(എപ്പോഴോ കുറിച്ചിട്ടു. 2022ലെ കല കുവൈറ്റിന്റെ കൈത്തിരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)
കാടിൻ നിഴൽ പറ്റി തോടിൻ കരപറ്റി
നീളുന്ന മൺപാതയെങ്ങു പോയി ?
മുപ്പരച്ചൻ മുള്ളു കീറിയ നീറലിൽ
തൊട്ട പുൽനാമ്പുകൾ എങ്ങു പോയി ? മഞ്ഞിൻകണം മാറ്റുകൂട്ടിയ മാലയായ്
മാറിയ മാറാല കാൺമതില്ല.
പുൽച്ചാടിയും പുല്ലുമേയും പശുക്കളും
പാടവും പണ്ടേ മറഞ്ഞു പോയി.
മൂന്നു പതിറ്റാണ്ടു മുമ്പെന്റെ കാലുകൾ
ഇത്ര വേഗത്തിൽ ചലിച്ചതില്ല.
അയലത്തെ വീട്ടിൻ അടുക്കളക്കുള്ളിൽ ഞാ-
നിത്രയും അന്യനായ് മാറിയില്ല.
ലോകവും കാലവും മാറുന്ന വേഗത്തിൻ
കൂടെയെൻ ഗ്രാമവും മാറി വേഗം.
ക്ലോക്കിന്റെ സൂചിപോൽ 
ഓർമ്മ തൻ തണ്ടിൽ ഞാൻ
ചുറ്റുന്നു തീരാ പ്രദക്ഷിണമായ് .

Thursday, June 11, 2020

മഴയുടെ നിറങ്ങൾ.



ഒരു ജീവിതത്തിൽ എത്ര മഴ നാം കാണും ? കാണുന്ന മഴയിൽ എത്ര വർണ്ണം കാണും ?
കാട്ടിലും കടലിലും മരുഭൂമി തൻ മാറിലും 
പെയ്തൊഴിയും മഴ എന്തു ചൊല്ലും ?
       
എന്റെ ബാല്യത്തിന്റെ ജാലകപ്പഴുതിലൂ-
ടാദ്യമായ് ഞാൻ കണ്ട പേടി മഴ
പിന്നെയെൻ കൗമാര രാത്രിയിൽ പ്രണയമായ്
സ്വപ്നമായ് എന്നെ പുണർന്നൂ മഴ.

പ്രണയത്തിനപ്പുറം ജീവിതപ്പാതയിൽ
പല തവണ വന്നു പോയ് ശല്യം, മഴ
ഈ മഴകളെല്ലാം ഞാൻ കണ്ടതേയുള്ളൂ
അറിഞ്ഞിരുന്നില്ലതിൻ സത്യസ്വത്വം.

അച്ഛനെ കൈവിട്ട കുട്ടിയായ് മാറിയ
രാത്രിയിൽ പെയ്തെന്റെ മിഴിയിൽ മഴ
എൻ വർത്തമാനവും ഭാവിയും ഞാൻ തന്നെ
എന്നു ചൊല്ലിത്തന്ന കണ്ണീർമഴ.

പിന്നെന്റെ ജീവിതപ്പാതയിൽ വന്നെത്തി
സിരകളിൽ ലഹരിതൻ നുരയും മഴ
അല്പ സുഖത്തിനായ് ആസക്തിയേറുന്നു മുൻപിൽ പകപൂണ്ട മനസിൻമഴ.

പകതീർത്തു പ്രാണൻ പറിക്കുന്ന നേരത്തു 
കൈകളിൽ മഴ പോലെ പാപക്കറ.
തീരാത്ത മഴയിലെൻ ദേഹം നനയുന്നു
ദേഹിയിൽ പടരുന്നു ചെന്തീമഴ.

എന്നു വന്നെത്തുമെൻ നെഞ്ചിൽ പുകയുന്ന
താപം ശമിപ്പിക്കും മുക്തിമഴ...
ഞാൻ കാത്തിരിക്കുന്നു മോക്ഷമഴ ...

വേരറുത്തു പോകുന്നവർ

                    വേരറുത്തു പോകുന്നവർ “എന്നാ ഒരു തണുപ്പാ... കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ... “ കമ്പിളിക്കുപ്പായ...